കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി


കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഇതുപ്രകാരം ഈ സാമ്പത്തിക വർഷം തന്നെ കടമെടുക്കാൻ കഴിയും. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടികാട്ടി. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശിച്ചു. ഇക്കാര്യം കേന്ദ്രവും കേരളവും അംഗീകരിച്ചു.കേന്ദ്ര സർക്കാർ പണം നൽകണമെന്നതല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നു കേരളം കോടതിയെ അറിയിച്ചു. കടമെടുക്കാൻ അനുമതി നൽകണം എന്നതാണ് ആവശ്യം. ഒരുകാലത്ത് 98 ശതമാനം വരെ കടമെടുപ്പിനായിരുന്നു കേന്ദ്രത്തെ ആശ്രയിച്ചത്. ഇപ്പോൾ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് ആവശ്യമുന്നയിക്കുന്നത്. സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും സംസ്ഥാനത്തി​ന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി. 12,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കേരളം കോടതിയെ ബോധ്യപ്പെടുത്തി.  ഓരോ സംസ്ഥാനങ്ങളുടെയും ബജറ്റ് പരിഗണനകൾ വ്യത്യസ്തമാണ്. കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർ‌ഥമില്ല. സംസ്ഥാനങ്ങളുടെ വരുമാനം കുറവാണ്. സംസ്ഥാന ബജറ്റിനെ നിയന്ത്രിക്കാൻ കേന്ദ്രത്തിനു കഴിയില്ല. സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേരളം വാദിച്ചു.  വാദത്തിനിടെ കേന്ദ്ര സർക്കാർ പറയുന്ന തുക വാങ്ങിക്കൂടെയെന്നു കോടതി ചോദിച്ചു. അത്, വാങ്ങാമെന്നു വ്യക്തമാക്കിയ കേരളം 15,000 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ടു. 26000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തി​​ന്റെ ആവശ്യം.

Post a Comment

0 Comments