എസ്ജിഎസ് അഗ്രോ ഫാം എന്ന പേരിൽ ഒട്ടേറെ ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ എസ് ജി ശേഖർ, ശാന്തി, സന്ദീപ് ദാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2019 ൽ ആണ് എസ്ജിഎസ് അഗ്രോ ഫാം എന്ന പേരിൽ കമ്പനി ആരംഭിച്ചത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ വാങ്ങിയിരുന്നു. പിന്നീട് സ്ഥാപനം കാളത്തോട്ടിലേക്ക് മാറ്റി. നിക്ഷേപം പിൻവലിക്കാൻ എത്തിയ പലർക്കും പണം ലഭിക്കാതെ വന്നതോടെ സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചു. തൃശ്ശൂർ വെസ്റ്റ്, മണ്ണുത്തി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നടത്തിയ അന്വേഷണത്തിൽ 200 ഓളം പേർക്ക് പണം ലഭിക്കാനുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം പ്രതികൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ ചെന്നൈയിൽ നിന്നും പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശത്തെ തുടർന്ന് അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽറഹ്മാൻ, എസ്ഐ എം ടി സുധീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടോണി വർഗീസ്, പി അഖില, സിവിൽ പോലീസ് ഓഫീസർമാരായ നിരീഷ, പി എസ് അനുഷ, സന്ദീപ് വി കൃഷ്ണ, വിനയചന്ദ്രൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ