ഇന്ന് തൃശ്ശൂർ നഗരത്തിന്റെ നിറം ചുവപ്പായിരിക്കും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തുന്ന ബോണ്‍ നതാലെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നഗരം.വിവിധ ഇടങ്ങളില്‍ നിന്നായി 15,000 പാപ്പാമാരാണ് പരുപാടിയില്‍ പങ്കെടുക്കുന്നത്. ബോണ്‍ നതാലെയില്‍ 60 അടിയോളം നീളമുള്ള ചലിക്കുന്ന എല്‍ഇഡി ഏദൻതോട്ടമാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ ഇടവകകളിലെ യുവജനങ്ങള്‍ തയ്യാറാക്കുന്ന 21 നിശ്ചലദൃശ്യങ്ങളും ഇത്തവണ ഘോഷയാത്രയെ ആകർഷകമാക്കും. അക്ഷമയോടെ തൃശ്ശൂർ നഗരം കാത്തിരിക്കുകയാണ് ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ.ബോണ്‍ നതാലെയോട് അനുബന്ധിച്ച് തൃശ്ശൂരില്‍ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശൂർ നഗരപ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സെന്റ് തോമസ് കോളേജ് റോഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നിനാണ് നതാലെ ആരംഭിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27ന് രാവിലെ എട്ട് മണി മുതല്‍ 28ന് രാവിലെ എട്ട് മണിവരെ നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്.തൃശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങള്‍ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആർ ഐപിഎസ് പറഞ്ഞു. ഈ മേഖലകളില്‍ പരിപാടിയുടെ ഭാഗമായി ഡ്രോണ്‍ കാമറകളുടെ ചിത്രീകരണം പൂർണമായും നിരോധിച്ചു. ഡ്രോണ്‍ കാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് 2021ലെ ഡ്രോണ്‍ റൂളിലെ റൂള്‍ 24(2) പ്രകാരം ഡ്രോണ്‍ നിരോധനം ഏർപെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക മേഖലയിലെ ഡ്രോണ്‍ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയാണ് ഈ റൂള്‍ പ്രകാരം ചെയ്യുന്നത്. ഏതെങ്കിലും തരത്തില്‍ ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസ് വ്യക്തമാക്കി.
0 Comments