കേരള വർമ്മ കോളേജ് തെരഞ്ഞെടുപ്പ്;നിർത്തിവെച്ച റീകൗണ്ടിംഗ് തുടരാൻ നിർദ്ദശിച്ചത് ദേവസ്വം പ്രസിഡന്റാണെന്ന് കോളേജ് പ്രിൻസിപ്പൽ


കേരള വർമ്മ കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ, നിർത്തിവെച്ച റീകൗണ്ടിംഗ് തുടരാൻ നിർദ്ദശിച്ചത് ദേവസ്വം പ്രസിഡന്റാണെന്ന്  കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടിഡി ശോഭ മാധ്യമങ്ങളോട് വ്യക്തമാക്കി. കോളേജ് മാനേജർ പറഞ്ഞാൽ അനുസരിക്കാതെ നിവൃത്തിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇന്നലെ രാത്രി റീ കൗണ്ടിങ് പുനരാരംഭിച്ചത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദ്ദേശം നൽകിയത് പ്രകാരമാണെന്നും  തർക്കം വന്നപ്പോൾ റീ കൗണ്ടിങ് നിർത്തിവയ്ക്കാൻ താനാവശ്യപ്പെട്ടിരുന്നുഎന്നും പ്രിൻസിപ്പൽ വിശദമാക്കി. തുടർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വിളിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രേഖാമൂലം ആരും നൽകിയിരുന്നില്ല. നൽകിയാൽ പരിശോധിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.  കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ എസ് യു. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചവെന്നും അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണിയെന്നും എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിക്കുന്നു. അതേ സമയം പ്രിൻസിപ്പലിനെ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ സുദർശൻ നിറുത്തി വെച്ചിരുന്ന റീ കൗണ്ടിങ് നിയമപരമായി പൂർത്തീകരിക്കാനാണ് നിർദേശിച്ചതെന്ന് വ്യക്തമാക്കി.

Post a Comment

0 Comments