ഡോക്ടറുടെ എംബ്ലം പതിച്ച ആഡംബര കാറില്‍ കടത്തിയ അയ്യായിരം പാക്കറ്റ് ഹാന്‍സുമായി രണ്ടുപേർ അറസ്റ്റിൽ


ഡോക്ടറുടെ എംബ്ലം പതിച്ച
ആഡംബര കാറില്‍ കടത്തിയ  അയ്യായിരത്തോളം പാക്കറ്റ് ഹാന്‍സുമായി  രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളായ കറുപ്പും വീട്ടിൽ റഷീദ് (37),  മാങ്ങാട്ടുവളപ്പിൽ വീട്ടില്‍ റിഷാൻ (30) എന്നിവരെയാണ് വിയ്യൂര്‍ പോലീസ്  അറസ്റ്റ് ചെയ്തത്. ആഡംബര വാഹനങ്ങളിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം ചെയ്യുന്ന സംഘത്തില്‍പെട്ടവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. വിയ്യൂര്‍ എസ്.എച്ച്.ഒ കെ.സി. ബെെജുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും   വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ കേരളത്തിലേക്കെത്തിച്ച്  ഇടനിലക്കാർക്ക് വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികള്‍  ആഡംബര കാറില്‍ ലഹരി ഉത്പന്നവുമായി  വരുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥിനത്തില്‍  വിയ്യൂർ പവർഹൗസ് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ വന്നിരുന്ന മാരുതി എർട്ടിഗ കാറിൽ നടത്തിയ പരിശോധനയില്‍  ഏഴു ചാക്കുകളിലായി സൂക്ഷിച്ച അയ്യായിരത്തോളം പാക്കറ്റ് ഹാൻസ്  പോലീസ് കണ്ടെടുത്തു. ഡോക്ടർമാർ വാഹനത്തിൽ ഒട്ടിക്കുന്ന എംബ്ലം പതിച്ചാണ് പ്രതികള്‍ ലഹരി കടത്തിയത്. സംഭവത്തില്‍ വേറെ കൂട്ടാളികൾ  ഉള്ളതായും, വേറെ കാറുകളിലും ലഹരി കടത്ത് നടത്തുന്നതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.  ബാംഗ്ലൂർ കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍  പോയി ലഹരി വസ്തുക്കൾ വാങ്ങി ഒറ്റപ്പാലത്ത് എത്തിച്ച്  ശേഖരിച്ചുവെക്കും.. തുടര്‍ന്ന് കൂട്ടാളികളുമായി ചേർന്ന് വിവിധ കാറുകളിലായി തൃശൂർ , പാലക്കാട് എറണാകുളം ജില്ലകളിൽ ഇടനിലക്കാർക്ക് ചാക്കുകളായി എത്തിച്ചുകൊടുക്കുന്നതാണ് രീതി..
പ്രതികളെ  പരിശോധിച്ചതിൽ നിന്നും  17,000 ത്തോളം രൂപയും, മൊബൈൽ ഫോണുകളും, ഒരു ലക്ഷം വില വരുന്ന ലഹരി ഉൽപ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്‌. പ്രതികളുടെ കൂട്ടാളികളെയും ലഹരി കടത്തുന്ന മറ്റു വാഹനങ്ങള്‍ക്കുമായി  അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments