സ്വകാര്യബസ് സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസുടമയുടെ സഹോദരനായ റിജുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ.മാന്ദാമംഗലം സ്വദേശി വെട്ടികഴിച്ചാലിൽ വീട്ടിൽ കുഞ്ഞുമോൻ എന്നുവിളിക്കുന്ന ഷെറി (36), മരോട്ടിച്ചാൽ സ്വദേശി ഇഞ്ചിപറമ്പിൽ വീട്ടിൽ പ്രകാശൻ, (38), മരോട്ടിച്ചാൽ സ്വദേശി കല്ലിങ്ങൽ വീട്ടിൽ അനൂപ്, (39) എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡിഷണൽ ജില്ലാ & സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.പിഴയടക്കാത്തപക്ഷം കൂടുതൽ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. 2010 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കല്ലൂർ - മരോട്ടിച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സർവ്വീസിന്റെ സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട റിജുവിൻെറ സഹോദരനായ ബിജുവിൻെറ ബസ്സ് തല്ലിപ്പൊളിച്ചതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസിൽ പരാതി നൽകിയതിൻെറ വൈരാഗ്യത്തിൽ കേസിലെ ഒന്നാം പ്രതിയായ കീടായി ബൈജുവിൻെറ നേതൃത്വത്തിൽ നിയമവിരുദ്ധമായി സംഘം ചേർന്ന് നടത്തിയ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിന്റെ വിചാരണ തുടങ്ങും മുൻപു തന്നെ ഒന്നാം പ്രതിയായ മാവിൻചുവട് സ്വദേശി കീടായി വീട്ടിൽ കീടായി ബൈജു, വിചാരണ നടപടികൾ ആരംഭിച്ചതിന് ശേഷം, പ്രതികളായ മാന്ദാമംഗലം സ്വദേശി പള്ളിക്കുന്ന് വീട്ടിൽ മോനച്ചൻ, എന്നിവരും മരണപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും, 35 രേഖകളും 18 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. പി. അജയ്ക്കുമാർ ഹാജരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ