കേരളത്തിലെ എസ്‌ഐആർ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സമയക്രമം മാറ്റി നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കമ്മീഷൻ്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും. നേരത്തെ, കേരളത്തിലെ എസ്‌ഐആർ തടയാതെയായിരുന്നു സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നല്‍കിയിരുന്നു. എസ്‌ഐആര്‍ പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉയോഗിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എസ്‌ഐആർ നടപടിയുടെ നിലവിലെ സ്ഥിതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇത് കേട്ട ശേഷാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എസ്‌ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാമെന്ന് പറഞ്ഞത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരെ എസ്‌ഐആർനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ അതില്‍ കൂടുതലോ നീട്ടുന്നതിനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നല്‍കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നല്‍കിയത്. നീട്ടണമെന്ന ആവശ്യം ന്യായമെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അപേക്ഷ കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം നല്‍കിയത്.
സംസ്ഥാന സർക്കാരുകള്‍ക്കും ഭരണഘടനസ്ഥാപനങ്ങള്‍ക്കും ഉള്ളതിനെക്കാള്‍ പ്രശ്നം എസ്‌ഐആർ കാരണം രാഷ്ട്രീയ പാർട്ടികള്‍ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐആർ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി അറിയിച്ചു. എസ്‌ഐആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ 88 ശതമാനം പൂർത്തിയായി എന്നും എസ്‌ഐആര്‍ നടപടികളുടെ സമയപരിധി നീട്ടി നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ