തൃശ്ശൂരിൽ ഞായറാഴ്ച വൈകീട്ട് 7.30-ന് നടക്കാനിരുന്ന സൂപ്പർലീഗ് കേരള രണ്ടാം സീസണിന്റെ ആദ്യ സെമിഫൈനൽ മത്സരം മാറ്റിവെച്ചു. തൃശ്ശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള സെമി ഫൈനലാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി തൃശ്ശൂർ പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് നൽകിയ പ്രത്യേക നിർദ്ദേശപ്രകാരം മാറ്റിവെച്ചത്. ഇതോടൊപ്പം പത്താംതീയതി കോഴിക്കോട് നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള മത്സരവും മാറ്റി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിയതിനാല്‍ സുരക്ഷാ ചുമതലയ്ക്കായി സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മത്സരത്തിന്റെ സുരക്ഷാ ചുമതലയ്ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരെ വിട്ടുനല്‍കാനാകില്ലെന്ന് പോലീസിന്റെ അറിയിപ്പിൽ പറയുന്നു.ഇക്കാരണത്താൽ മത്സരം മാറ്റിവയ്ക്കണമെന്ന് സംഘാടകര്‍ക്കും രണ്ട് ടീമുകള്‍ക്കും കമ്മിഷണര്‍ നോട്ടീസ് നല്‍കുകയായിരുന്നു. വോട്ടെണ്ണലിന് ശേഷം അനുയോജ്യമായൊരു ദിവസം മത്സരം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുതുക്കിയ മത്സരതീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സൂപ്പര്‍ലീഗ് കേരള അധികൃതർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ