ഗതാഗത കുരുക്ക് പരിഹരിക്കുന്നതുവരെ ടോൾപിരിവ് നിർത്തിവെക്കാൻ സിപിഎം, സിപിഐ സംഘടനകൾ ചെയ്യേണ്ടത് പ്രമേയം പാസാക്കലും ടോൾപ്ലാസ മാർച്ചുമല്ല ശക്തമായ സർക്കാർ ഇടപെടലിന് സമ്മർദമുണ്ടാക്കുകയാണ് വേണ്ടതെന്ന് ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ദേശീയപാതയുടെ ശോച്യാവസ്ഥ ഈ നിലയിൽ തുടർന്നാൽ ടോൾ നിർത്തേണ്ടിവരുമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ സാഹചര്യത്തിലാണ് ഡിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം.
കരാർ പ്രകാരമുളള സൗകര്യങ്ങളും സേഫ്റ്റി ഓഡിറ്റിലെ പരിഹാരനിർദേശങ്ങളും പൂർത്തിയാക്കാതെ ടോൾ നിരക്ക് ഉയർത്തരുതെന്നും അതുവരെ ടോൾപിരിവ് നിർത്തണമെന്നും ആവശ്യപ്പെട്ട് ജോസഫ് ടാജറ്റ് സമർപിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഭരണപക്ഷ സംഘടനകൾ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും എന്തുകൊണ്ട് സർക്കാർ ഈ ആവശ്യം ദേശീയപാത അതോറിറ്റിയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കണമെന്നും ടാജറ്റ് പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി കോൺഗ്രസ് ടോൾ കമ്പനിയുടെ കരാർ ലംഘനത്തിനെതിരെ നിയമനടപടിയിലാണ്, എന്നാൽ ഇതുവരെയും സംസ്ഥാന സർക്കാർ ഒരു നിലപാട് ഈ കാര്യത്തിൽ സ്വീകരച്ചിട്ടില്ല. പലപ്പോഴും ഹൈക്കോടതിയിൽ വരുന്ന കേസുകളിൽ മൗനം പാലിക്കുകയാണ്.
ദേശീയപാതയിലെ പ്രശ്നപരിഹാരത്തിന് ഒരാഴ്ച്ച സമയം അനുവദിക്കണമെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സൊളിസിറ്റർ ജനറലിന്റെ ആവശ്യം പരിഗണിച്ച് കേസ് ജൂലായ് 16-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനിയും സംസ്ഥാന സർക്കാർ നിലപാട് എടുക്കാൻ താമസിക്കരുതെന്നും ടാജറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന് തള്ളി മറിക്കാൻ തന്നെ സമയം കിട്ടുന്നില്ല പിന്നെയാണോ ഇതിൽ ഇടപെടാൻ സമയം 😬
മറുപടിഇല്ലാതാക്കൂ