ഗുരുവായൂർ മാവിൻചുവടിൽ രണ്ട് വീടുകളിൽ നിന്നായി മൂന്ന് പവൻ്റെ മാലയും രണ്ട് ഗ്രാം കമ്മലും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.
ഈറോഡ് മാണിക്കപ്പാളയം ഹൗസിങ് ഉന്നതിയിൽ കാര്‍ത്തിക്കിനെയാണ് (38) ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് പത്തിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.ക്ഷേത്രായൂര്‍ ഫാര്‍മസിക്കടുത്ത് രണ്ട് വീടുകളിലായിരുന്നു മോഷണം. അമ്പാടി നഗറില്‍ ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകകുമാരി (62) പുലര്‍ച്ച അഞ്ചരയോടെ വീട്ടിലെ പൂജാമുറിയില്‍ വിളക്ക് തെളിക്കുമ്പോഴാണ് മതില്‍ ചാടിക്കടന്ന് മോഷ്ടാവ് മുറിയിലെത്തി മാല പൊട്ടിച്ചെടുത്തത്. ഇതിന് തൊട്ടടുത്ത് ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യന്‍ വാടകക്ക് താമസിക്കുന്ന വീട്ടിലും മോഷണം നടന്നു. പൂട്ടി കിടന്ന വീട് തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം.സെബാസ്റ്റിയന്റെ ഭാര്യ ജിന്നി ബാഗില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം വരുന്ന കമ്മലും 500 രൂപയുമാണ് നഷ്ടപ്പെട്ടത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശ പ്രകാരം എ.സി.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ യു. മഹേഷ്, നന്ദന്‍ കെ. മാധവന്‍ എ.എസ്.ഐമാരായ സുധീര്‍, വിപിന്‍, സീനിയര്‍ സി.പി.ഒ കൃഷ്ണപ്രസാദ്, സി.പി.ഒമാരായ നിഖില്‍, ജോസ് പോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ