വരന്തരപ്പിള്ളിയിൽ അക്ഷയ ബിഗ് ക്യാമ്പയിൻ;50 ആദിവാസി കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി


പട്ടികവർഗ വിഭാഗങ്ങൾക്ക് ആധികാരിക രേഖകൾ നൽകുന്നതിനുള്ള അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി.) ക്യാമ്പിലൂടെ 50 ആദിവാസി കുടുംബങ്ങൾക്ക് റേഷൻകാർഡ് നൽകി.  വരന്തരപ്പിള്ളിയിൽ നടന്ന  ക്യാമ്പിൽ 140 പേർക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും 121 പേർക്ക് ആധാർകാർഡും അനുവദിച്ചു. 225 പേർക്ക് ക്യാമ്പിലൂടെ വിവിധ സേവനങ്ങൾ ലഭ്യമാക്കി. 
വരന്തരപ്പിള്ളി, പുത്തൂർ, തൃക്കൂർ, അളഗപ്പനഗർ, മറ്റത്തൂർ, നടത്തറ ഗ്രാമപഞ്ചായത്തിലെ 28 ആദിവാസി കോളനികളിൽ നിന്നുള്ള 250 പേർ ക്യാമ്പിൽ പങ്കെടുത്തു. ഏഴുപേർക്ക് വീതം ജനന സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ടും ലഭിച്ചു. 
ജില്ലാ ഭരണകൂടവും സംസ്ഥാന ഐ.ടി. മിഷൻ, പട്ടികവർഗ വികസന വകുപ്പ്, വർന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
കെ.കെ. രാമചന്ദ്രൻ എം.എൽ.എ., അസി. കളക്ടർ കാർത്തിക് പാണിഗ്രാഹി എന്നിവർ രേഖകൾ വിതരണം ചെയ്തു. ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ഹെരാൾഡ് ജോൺ, ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ലിജോഷ് ജോൺ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജിത സുധാകരൻ, വൈസ് പ്രസിഡൻറ് പി.ജി. അശോകൻ, സെക്രട്ടറി ഷെജി തോമസ്, അക്ഷയ കോർഡിനേറ്റർ യു.എസ്. ശ്രീശോഭ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 
ക്യാമ്പിൻ്റെ ഭാഗമായി ഊര് നിവാസികളുടെ ആധികാരിക രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കർ സംവിധാനവും ക്യാമ്പിൽ ഏർപ്പെടുത്തിയിരുന്നു. നേരത്തേ എ.ബി.സി.ഡി പദ്ധതിയുടെ ക്യാമ്പുകൾ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിൽ പൂർത്തിയാക്കി.

Post a Comment

0 Comments