പീച്ചി മേഖലയില്‍ സോളാര്‍ തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായി: അതിരപ്പിള്ളി മേഖലയില്‍ അടുത്ത മാസത്തോടെ



പീച്ചി വന്യമൃഗ സങ്കേതത്തില് നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന് 1.6 കിലോമീറ്ററില് നിര്മിച്ച തൂക്കുവേലിയുടെ നിര്മാണ പ്രവൃത്തികള് പൂര്ത്തീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. 14.5 ലക്ഷം രൂപ ചെലവിലാണ് ഹാംഗിഗ് സോളാര് ഫെന്സിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കുതിരാന് മേഖലയില് ഉണ്ടാകാറുള്ള വന്യമൃഗശല്യം തടയാന് ഒരു പരിധി വരെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
പുത്തൂര് സുവോളജിക്കല് പാര്ക്കില് നടക്കുന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചേര്ന്ന ആലോചനാ യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പ് മന്ത്രി കെ രാജനും മുതിര്ന്ന ഉദ്യോഗസ്ഥരും യോഗത്തില് പങ്കെടുത്തു.
അടുത്തമാസത്തോടെ ചാലക്കുടി, വാഴച്ചാല്, അതിരപ്പിള്ളി മേഖലയില് 108 കിലോമീറ്റര് നീളത്തില് സോളാര് തൂക്കുവേലി നിര്മിക്കാനുള്ള നടപടികള് പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. 1344.69 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്കായുള്ള ടെണ്ടര് നടപടികള് ആരംഭിച്ചു കഴിഞ്ഞു. ഈ മേഖലയിലെ വന്യമൃഗ ശല്യം വലിയ അളവില് ലഘൂകരിക്കാന് ഇതോടെ സാധിക്കും. നബാര്ഡിന്റെ സഹായത്തോടെ വടക്കാഞ്ചേരിയില് 120 ലക്ഷം രൂപ ചെലവില് സോഷ്യല് ഫോറസ്ട്രി റേഞ്ച് ഓഫീസ് കം സ്റ്റാഫ് ക്വാര്ട്ടേഴ്‌സും പറവട്ടാനിയില് 1162.72 ലക്ഷം രൂപ ചെലവില് ഫോറസ്റ്റ് കോംപ്ലക്‌സിന്റെ നിര്മാണവും ഉടന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി പുത്തൂര് സുവോളജിക്കല് പാര്ക്ക് മാറാന് പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടന വേദിയായ സുവോളജിക്കല് പാര്ക്ക് തെരഞ്ഞെടുത്തതും അതുകൊണ്ടാണ്. തൃശൂര് മൃഗശാലയില് നിന്ന് ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കല് പാര്ക്കില് എത്തിച്ചുകൊണ്ടിയാരിക്കും വാരാഘോഷ പരിപാടികള്ക്ക് തുടക്കമാവുക. തൃശൂരില് നിന്നെത്തിക്കുന്ന മയിലിനെ മൃഗശാല മന്ത്രി കൂടിയായ ജെ ചിഞ്ചു റാണിയില് നിന്ന് സ്ഥലം എംഎല്എ കൂടിയായ റവന്യൂ മന്ത്രി കെ രാജന് ഏറ്റുവാങ്ങും. വാരാഘോഷ പരിപാടിയുടമായി ബന്ധപ്പെട്ട് പുത്തൂര് സുവോളജിക്കല് പാര്ക്കിലെ കെഎസ്ഇബി സബ്‌സ്റ്റേഷന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും. വാരാഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടെ പുത്തൂര് സുവോളജിക്കല് പാര്ക്ക് നിര്മാണം പൂര്ത്തീകരണത്തിലേക്കുള്ള കൗണ്ട്ഡൗണ് ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന പരിപാടി വന് വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായിക്കഴിഞ്ഞു. മൃശാലയില് നിന്നും മൃഗങ്ങളെ മാറ്റുന്ന പ്രവൃത്തി ആറു മാസത്തിനകം പൂര്ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
വാരാഘോഷവുമായി ബന്ധപ്പെട്ട് വന്യജീവി മേഖലയിലെ പ്രഗല്ഭരായ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ദേശീയ സെമിനാര് ഒക്ടോബര് ആറിന് പീച്ചിയില് നടക്കും. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിനകത്ത് എന്തൊക്കെ നടപടികള് കൈക്കൊള്ളാനാവും എന്ന വിഷയത്തിലാണ് സെമിനാര് സംഘടിപ്പിക്കുക. വനം, റവന്യൂ വകുപ്പ് മന്ത്രിമാരും സെമിനാര് ഉദ്ഘാടനച്ചടങ്ങില് പങ്കെടുക്കും.
തൃശൂര് രാമനിലയത്തില് നടന്ന ആലോചനാ യോഗത്തില് സുവോളജിക്കല് പാര്ക്ക് സ്‌പെഷ്യല് ഓഫീസര് കെ ജെ വര്ഗീസ്, ഡയറക്ടര് ആര് കീര്ത്തി, സിസിഎഫ് കെ ആര് അനൂപ് തുടങ്ങിയവര് പങ്കെടുത്തു.

Post a Comment

0 Comments