നിക്ഷേപ തട്ടിപ്പില്‍ അരകോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തമിഴ്നാട് നാമക്കല്‍ ഗണേശപുരം സ്വദേശിയായ ചന്ദ്രശേഖരൻ (49) ആണ് അറസ്റ്റിലായത്.അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരന്‍റെ നേതൃത്വത്തില്‍ തൃശൂർ ഇസ്റ്റ് പൊലീസ് തമിഴ്നാട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഊട്ടിയില്‍ നിന്നും എത്തിച്ച ഗ്രീൻ ടീ ബാഗുകള്‍ കാട്ടി വിശ്വാസം നേടിയ ശേഷം ഗ്രീൻ ടീ ബിസിനസിലേക്കെന്ന പേരില്‍ നിക്ഷേപം ക്ഷണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. നിക്ഷേപിക്കുന്ന പണത്തിന് അമിത ലാഭവും ബാങ്ക് ഗ്യാരണ്ടിയും നല്‍ക്കുമെന്ന് വാഗ്ദാനം ചെയ്ത് പതിനെട്ടോളം പേരില്‍ നിന്നും 53,50000/- രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
2023 ജൂലായ് മാസം മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് അമിതലാഭവും നിക്ഷേപിക്കുന്ന തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടിയും വാഗ്ദാനം നല്‍കിയാണ് തമിഴ്നാട് ആസ്ഥാനമായ YESSIXX TRADEERS എന്ന സ്ഥാപനം നിക്ഷേപങ്ങള്‍ ക്ഷണിച്ചത്. പതിനെട്ടോളം പേരില്‍ നിന്നും വിവിധ അക്കൗണ്ടുകളില്‍ നിന്നുമായി നിക്ഷേപതുക വാങ്ങുകയും ചെയ്തു. പിന്നീട് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന ഗ്യാരണ്ടിയും പലിശയും ലഭിക്കാതെയായപ്പോള്‍ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ചേറൂർ സ്വദേശിനി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിപെടുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ പ്രതി തമിഴ്നാട്ടിലെ നാമയ്ക്കലില്‍ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലെ നാമക്കലിലെത്തി വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗ്രീൻ ടീ ബിസിനസിലേക്കെന്ന പേരിലാണ് സ്ഥാപനം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. ഓഫീസിലെത്തുവന്നരെ വിശ്വസിപ്പിക്കുന്നതിനായി ഊട്ടിയില്‍ നിന്നും എത്തിച്ച ഗ്രീൻ ടീ യുടെ ബാഗുകള്‍ വയ്ക്കുകയും കുറച്ച് നിക്ഷേപകർക്ക് ബാങ്ക് ഗ്യാരണ്ടി ശരിയാക്കി കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ പരിചയക്കാരെ നിക്ഷേപത്തിലേക്ക് കൊണ്ടുവരുന്നവർക്ക് കമ്മീഷൻ എന്ന വ്യവസ്ഥയും നല്‍കി കൂടുതല്‍ പേരെ നിക്ഷേപിത്തിലേക്ക് എത്തിക്കുക വഴി 53,50000/- രൂപയാണ് തട്ടിപ്പുനടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെകടർ ഷിബു, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ജയകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.