കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് ആക്രമണം നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തൃപ്രയാർ കിഴക്കേനട സ്വദേശി മാളുത്തറ വീട്ടിൽ സനത്ത്, സഹോദരൻ സന്ദീപ്, ചെമ്മാപ്പിള്ളി വടക്കുമുറി സ്വദേശി വടക്കുംതുള്ളി വീട്ടിൽ ഷാരോൺ, ചാഴൂർ സ്വദേശി അടിയാറ വീട്ടിൽ നവനീത്, താന്ന്യം സ്വദേശി ചാരിച്ചെട്ടി വീട്ടിൽ അഭിജിത്ത് എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് ഏഴിനാണ് കേസിനാസ്പദമായ സംഭവം. ചെമ്മാപ്പിള്ളി നാല് സെൻറ് ഉനതിയിൽ ചെമ്മാപ്പിള്ളി വടക്കുമുറി സ്വദേശി കൊണ്ടറപ്പശ്ശേരി വീട്ടിൽ നിതീഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നാണ് കേസ്. സെപ്റ്റംബർ 26ന് തൃശ്ശൂർ ജില്ലയിൽ ആറുമാസകാലത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സനത്തിനെ നാടുകടത്തിയതാണെന്നും ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാണ് സനത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് എന്നും പോലീസ് പറഞ്ഞു. കാപ്പ നിയമം അനുസരിച്ച് ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കേസും എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ