വസ്ത്രങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. മതിലകം സ്റ്റേഷൻ റൗഡിയായ കൂളിമുട്ടം തോട്ടുങ്ങൾ സ്വദേശി ആലിപറമ്പിൽ വീട്ടിൽ അൽത്താഫ് (25)നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 24 ന് ഉച്ചക്കായിരുന്നു സംഭവം. എടവിലങ്ങ് നടവരമ്പ് സെന്റിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും 3400 രൂപയുടെ തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ പോയി തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
കടയിൽ വന്ന പ്രതി രണ്ട് ജീൻസും മൂന്ന് ടി ഷർട്ടുകളുമാണ് വാങ്ങിയത്. തുടർന്ന് പണമടക്കുന്നതിനായി കടയിലെ ജീവനക്കാരന്റെ ഫോൺ നമ്പർ വാങ്ങുകയും ഗൂഗിൾ പേ വഴി പണമടക്കുന്നതായി അഭിനയിക്കുകയും പണമയച്ചതിന്റെ സിംബൾ ജീവനക്കാരന് കാണിച്ച് കൊടുത്ത് സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു. സാങ്കേതിക തകരാർ കാരണമാവും പണം അക്കൗണ്ടിൽ കയറിയതിന്റെ മെസേജ് വരാത്തത് എന്നാണ് ജീവനക്കാരൻ കരുതിയത്. കുറച്ച് സമയം കഴിഞ്ഞിട്ടും പണം കയറാതായപ്പോൾ കടയുടമയായ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധിച്ചതിലാണ് പണം അയച്ചിട്ടില്ലെന്ന് ബോധ്യമായത്.
മതിലകം, കൊടുങ്ങല്ലൂർ, കയ്പമംഗലം, നെടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസുകളിലും മൂന്ന് മോഷണക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച കേസ്സിലും അടക്കം എട്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇയാൾ.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.അരുൺ, സബ്ബ് ഇൻസ്പെക്ടർമാരായ സാലിം,സജിൽ, സിവിൽ പോലീസ് ഓഫീസർ ധനേഷ്, അബീഷ് ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ