ദേശീയപാതയിലെ പാലിയേക്കര ടോൾപിരിവ് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ടോൾ പിരിവ് പുനരാരംഭിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
നേരത്തെ ഹൈക്കോടതി നിർത്തിവച്ചിരുന്ന ടോൾപിരിവ് പുനരാരംഭിച്ചിട്ടും ദേശീയപാതയിൽ ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ല എന്നാണ് ഹർജിയിൽ പറയുന്നത്.
മുൻപ് ഹൈക്കോടതി പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനെതിരെ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ഗതാഗതം സുഖമമാക്കണമെന്നുള്ള നിർദേശം ഉൾപ്പെടെ ഹൈക്കോടതിയോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
കഴിഞ്ഞമാസം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ മാറ്റുകയും ടോൾപിരിക്കാനുള്ള അനുവാദം നൽകുകയും ചെയ്തു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ ഹർജിക്കാരനായ ഷാജി കോടങ്കണ്ടത്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സുഖമമായി ഗതാഗതം മറ്റു തടസ്സങ്ങളൊന്നുമില്ലാതെ തുടങ്ങിയാൽ മാത്രമേ ടോൾ പിരിക്കാൻ കഴിയൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. എന്നാൽ പിന്നീട് ടോൾ പിരിക്കാനുള്ള അനുമതി നൽകിയത് സുപ്രീംകോടതി ഉത്തരവിൻ്റെ ലംഘനമാണെന്നാണ് ഹർജിക്കാരൻ്റെ വാദം. നേരത്തെ സുപ്രീംകോടതിയിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉൾപ്പെടെയുള്ള ജഡ്ജിമാർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. കേസ് അടുത്ത ആഴ്ച പരിഗണിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ