പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പത്ത് മാനുകള്‍ ചത്ത സംഭവത്തില്‍ ചത്ത മാനുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഗ്രേഡ് പി കെ മുഹമ്മദ് ഷമീമിനെ സസ്പെൻഡ് ചെയ്തത്.സുവോളജിക്കല്‍ പാർക്ക് ഡയറക്ടർ, തൃശൂർ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസർ, എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസർ, തൃശൂർ അസി. ഫോറസ്റ്റ് കണ്‍സർവേറ്റർ എന്നിവരുടെ റിപ്പോർട്ടുകള്‍ പ്രകാരമാണ് നടപടി. മാനുകളുടെ പോസ്റ്റ് മോർട്ടം മുതല്‍ ജഡം മറവുചെയ്യുന്നത് വരെയുള്ള സമയത്ത് ദൃശ്യങ്ങളോ ചിത്രങ്ങളോ എടുക്കരുതെന്ന നിർദേശം പാലിച്ചില്ലെന്നും ഫോണില്‍ നിന്ന് സംശയകരമായ കോളുകള്‍ പോയതായും ഇതുസംബന്ധിച്ച് ഒരു മറുപടിയും മുഹമ്മദ് നല്‍കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരൻ സർവിസില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ചാണ് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.10 മാനുകളാണ് ചത്തോടുങ്ങിയത്. ഇവ കൊല്ലപ്പെടാനിടയായ സംഭവമോ ഇതിന്‍റെ കാരണക്കാരോ സംബന്ധിച്ച് വനംവകുപ്പ് ഇതുവരെ വ്യക്തമായ നടപടി സ്വീകരിച്ചിട്ടില്ല. നവംബർ 11നാണ് സംഭവം നടന്നത്. മാനുകളെ ചത്ത നിലയില്‍ കണ്ടെത്തിയ സമയം മുതല്‍ എല്ലാം രഹസ്യമാക്കി വെക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. ചത്ത മാനുകളുടെ എണ്ണമോ തെരുവ് നായ്ക്കള്‍ പാർക്കില്‍ കയറിയത് എങ്ങനെയെന്നോ പുറത്തുപറഞ്ഞിരുന്നില്ല.കൂടാതെ മാധ്യമപ്രവർത്തകരെ സുവോളജിക്കല്‍ പാർക്കില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ