അന്തർ സംസ്ഥാന പാതയായ ആനമല റോഡില്‍ വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതല്‍ സമ്പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി.നിർമ്മാണ പ്രവർത്തനങ്ങള്‍ പാതിവഴിയിലായ സാഹചര്യത്തിലാണ് നടപടി. ആനക്കയത്തിന് സമീപം കുമ്മാട്ടിയില്‍ കലുങ്ക് തകർന്നതിനെ തുടർന്ന് ഒക്ടോബർ 31 മുതല്‍ ഇവിടെ ഭാഗികമായി ഗതാഗതം നിരോധിച്ചിരുന്നു.നവംബർ പത്തിനുള്ളില്‍ കലുങ്കിന്റെയും റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നല്‍കിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പിന് (പി.ഡബ്ല്യു.ഡി.) പണി ആരംഭിക്കാൻ സാധിച്ചിട്ടില്ല. സമാന്തരപാത നിർമ്മിക്കാനായി മരം മുറിക്കുന്നതിനും, റോഡ് പണിക്കുള്ള മെറ്റീരിയല്‍സും യന്ത്രങ്ങളും സൂക്ഷിക്കുന്നതിനും വനം വകുപ്പില്‍ നിന്ന് അനുമതി ലഭിക്കാത്തതാണ് നിർമ്മാണം വൈകാൻ കാരണം. നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് കാരണം കലുങ്കിന്റെ അവസ്ഥ കൂടുതല്‍ മോശമായതിനാലാണ് സമ്ബൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്.പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും വനം വകുപ്പിന്റെ വാഴച്ചാല്‍ ചെക്ക് പോസ്റ്റ് വരെ മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കുകയുള്ളൂ. തമിഴ്നാട്ടില്‍ നിന്ന് വരുന്ന വാഹനങ്ങളെ മലക്കപ്പാറ ചെക്ക് പോസ്റ്റില്‍ തടയും.വനം വകുപ്പ് അനുമതി നല്‍കിയാല്‍ റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മരം മുറിക്കുന്നതിനും ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള അനുമതിക്കായുള്ള നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വാഴച്ചാല്‍ ഡി.എഫ്.ഒ. സുരേഷ് ബാബു ഐ.എസ്. അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ