ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീല്‍സ് ചിത്രീകരണം നടത്തിയതായി പരാതി.ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്ത് ശ്രദ്ധേയയായ ചിത്രകാരി ജസ്ന സലീംക്കെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തെ ഇവർ റീല്‍സ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയില്‍ പരാതി ആയി എത്തിയിരുന്നു. തുടർന്ന് കോടതി ഗുരുവായൂർ ക്ഷേത്രത്തില്‍ ചിത്രീകരണങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേ നിയന്ത്രണം നിലവിലുണ്ടായിരിക്കെ ജസ്ന വീണ്ടും റീല്‍സ് ചിത്രീകരിച്ചതാണ് വിവാദമായിരിക്കുന്നത്.പടിഞ്ഞാറേ നടയില്‍ നിന്നാണ് ജസ്ന റീല്‍സ് ചിത്രീകരിച്ചതെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നു. ജസ്ന സലീമിനൊപ്പം ആർ എല്‍ ബ്രൈറ്റ് ഇൻ എന്ന വ്ളോഗർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതിന് മുൻപ്, ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനുംതിരെ പരാതി നല്‍കിയിരുന്നു.ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും, ചിത്രീകരണത്തിനും വിലക്കുണ്ടെന്നുമാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കിയത്. വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ളോഗര്‍മാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് വിമര്‍ശിച്ചായിരുന്നു ഹൈക്കോടതി നടപടി. പരാതി തുടർന്ന് പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ