സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂർത്തിയായി. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.മികച്ച സംവിധായകനുള്ള പുരസ്കാരം ചിദംബരം നേടി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ചിദംബരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയിലൂടെ മമ്മൂട്ടി വീണ്ടും സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത് ആവേശപൂർവമാണ് ആരാധകർ സ്വീകരിച്ചത്. മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ഒരുസാമ്യവുമില്ലത്തയാളാണ് പോറ്റി.200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ് സംസ്ഥാന പുരസ്കാരവേട്ടയിലും ഗംഭീര പ്രകടനം കാഴ്ച വച്ചു. മികച്ച ചിത്രം, സംവിധായകൻ, സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ 10 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലി അഭിനയത്തിനുള്ള പ്രത്യേക പരാമർശത്തിന് അർഹനായി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടൊവീനോ തോമസിനെ സംസ്ഥാന പുരസ്കാരത്തിളക്കത്തിലേക്ക് എത്തിച്ചത്. അഭിനയത്തിനുള്ള പ്രത്യേക പരാമർശമാണ് ഈ ചിത്രത്തിലൂടെ ടൊവീനോ നേടിയത്.തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ