യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. 2013 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് 51 ദിവസം പിന്നിടുമ്പോഴാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് ജനീഷ്. തൃശ്ശൂര്‍ ജില്ലയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മഹിപാല്‍ ഗധാവി, സദഫ് ഖാന്‍, ലില്ലി ശ്രിവാസ് എന്നിവരും ദേശീയ സെക്രട്ടറിമാരാണ്. കരണ്‍ ചൗരസ്യയാണ് ജോയിന്റ് സെക്രട്ടറി.
അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍പ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പദവി തെറിച്ചതോടെ യൂത്ത് കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷന്‍ ആരാവുമെന്നതില്‍ വലിയ ചര്‍ച്ചകളുണ്ടായിരുന്നു. അബിന്‍ വര്‍ക്കി, അരിതാ ബാബു, വിഷ്ണു സുനില്‍, അനുതാജ്, എസ്. വൈശാഖ്, ദര്‍ശന്‍, ഒ.ജെ. ജനീഷ്, ഷിബിന എന്നിവരെല്ലാം വൈസ് പ്രസിഡന്റുമാരായിരുന്നു. അബിന്‍ വര്‍ക്കിയുടെ പേരാണ് കൂടുതല്‍ ഉയര്‍ന്നുകേട്ടിരുന്നതെങ്കിലും സാമുദായിക സന്തുലനം തടസ്സമായി. കെപിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കെഎസ്‌യു അധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരാണെന്നതാണ് അബിന്റെ സാധ്യത കുറച്ചത്. ഇതോടെയാണ് ഒ.ജെ. ജനീഷിന് നറുക്കുവീണത്. കെ.സി. വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവാണ് ജനീഷ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ