ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി റിസർവ് ബാങ്ക്. ഒരു വർഷത്തേക്കാണ് നിയന്ത്രണം. ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡണ്ട് രാജു എസ് നായരെയാണ് ബാങ്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കാനായി സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. മോഹനൻ, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് സഖീർ എന്നിവരെ കമ്മിറ്റി ഓഫ് അഡ്വൈസേഴ്സ് ആയും നിയമിച്ചു. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൻ്റെ മോശം സാമ്പത്തിക അവസ്ഥയും ഭരണനിർവഹണത്തിലെ പോരായ്മകളും കണക്കിലെടുത്താണ് നടപടി. ജൂലൈ 30ന് ബാങ്കിൽ നിന്ന് തുക പിൻവലിക്കുന്നതിനടക്കം ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിക്ഷേപകർക്ക് പതിനായിരം രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. ആർബിഐയുടെ അനുമതിയില്ലാതെ പുതിയ വായ്പ അനുവദിക്കാനും പുതുക്കാനും പുതിയ നിക്ഷേപം സ്വീകരിക്കാനും പണം കടം വാങ്ങാനും സാധിക്കില്ല. ബാങ്കിൻ്റെ സ്വത്തുക്കളും മറ്റ് ആസ്തികളും വിൽക്കാനും കൈമാറ്റം ചെയ്യാനും പാടില്ലെന്നും അന്ന് നിർദ്ദേശിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ