91 വയസ്സുള്ള വയോധികയോട് വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും സ്വർണമാല കവരുകയും ചെയ്ത കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും ശിക്ഷ.പാലക്കാട്, ആലത്തൂർ, കിഴക്കഞ്ചേരി, കണ്ണംകുളം സ്വദേശിയായ വിജയകുമാർ (ബിജു, 40)നാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വിവീജ സേതുമോഹൻ ശിക്ഷ വിധിച്ചത്.2022 ഓഗസ്റ്റ് 3-നാണ് സംഭവം. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ പ്രതി അടുക്കളയില്‍നിന്ന് ബലമായി എടുത്തുകൊണ്ടുപോയി മുറിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തുകയും, കഴുത്തിലെ ഏകദേശം രണ്ടരപ്പവൻ തൂക്കമുള്ള സ്വർണമാല ബലമായി കവരുകയും ചെയ്തു. ഇരിങ്ങാലക്കുട പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്.അന്വേഷണം നടത്തിയത് അന്നത്തെ ഇരിങ്ങാലക്കുട പൊലിസ് ഇൻസ്പെക്ടറായിരുന്ന അനീഷ് കരീമാണ്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം എട്ട് മാസത്തിനകം അതിജീവിത മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച പ്രതിയുടെ മുടി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും, കണ്ടെടുത്ത സ്വർണമാലയും കേസില്‍ നിർണായക തെളിവുകളായി. കൂടാതെ, സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ച മോട്ടോർ ബൈക്കും തെളിവുകളായി കോടതി പരിഗണിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു. ബലാത്സംഗത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തവും, ഭവനഭേദനത്തിന് 10 വർഷം കഠിനതടവും, സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിനതടവും പ്രതി അനുഭവിക്കണം. ഇതിനു പുറമേ, 1.35 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 16 മാസം അധിക കഠിനതടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക ഈടാക്കിയാല്‍, അത് അതിജീവിതയുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തു.ശിക്ഷ വിധിച്ചതിനെ തുടർന്ന് പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ