എക്സൈസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് റോഡരികിൽ കഞ്ഞിക്കട നടത്തുന്ന സ്ത്രീയുടെ 33,000 രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഇരട്ടിത്തറ ഷിജിലാലിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വാങ്ങി നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മേത്തല കീഴ്ത്തളിയിൽ കഞ്ഞിക്കട നടത്തുന്ന തിരുത്തിപ്പുറം സ്വദേശിയായ സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്. സമീപത്തെ മിനി സിവിൽ സ്റ്റേഷൻ എക്സൈസ് ഓഫീസിലെ ഓഫീസർ ആണെന്ന് പറഞ്ഞാണ് ഷിജിലാൽ കഞ്ഞിക്കടയിൽ എത്തിയത്. പല തവണ കഞ്ഞിക്കടയിൽ വന്ന് പരിചയപ്പെട്ടതോടെ കടയിലെ ഉപയോഗത്തിന് മൊബൈൽ ഫോണിൻറെ ആവശ്യം പരാതിക്കാരി ഷിജിലാലിനെ അറിയിച്ചു. കൊച്ചിയിലുള്ള തൻ്റെ സഹോദരൻ്റെ മൊബൈൽ ഷോപ്പിൽ നിന്ന് തവണ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം. ഓഗസ്റ്റ് 14ന് 2000 രൂപ പരാതിക്കാരി ഷിജിലാലിന് നൽകി. പിന്നീട് 16ന് പരാതിക്കാരിയുടെ എടിഎം കാർഡും നൽകി. പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പണം എടുക്കുകയായിരുന്നു. പ്രതിയുടെ പ്രവർത്തിൽ സംശയം തോന്നിയ പരാതിക്കാരി മകനെ വിളിച്ച് അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 31000 നഷ്ടപ്പെട്ടതായി അറിഞ്ഞത്. ആദ്യം അഡ്വാൻസ് വാങ്ങിയ രണ്ടായിരം ഉൾപ്പെടെ പരാതിക്കാരിയുടെ 33,000 രൂപ നഷ്ടപ്പെട്ടു. പിന്നീട് പ്രതിയെ വിളിച്ചപ്പോൾ രാത്രി പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും അതിനുശേഷം പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ പ്രതിയെ കൊച്ചിയിൽ നിന്നും പിടികൂടുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ