അരിമ്പൂർ സ്വദേശിയായ യുവതിയില്‍നിന്ന് യുകെയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേർ അറസ്റ്റില്‍.കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപാസാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വർഗീസ് (36) എന്നിവരെയാണ് തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഞ്ജിതയെ കൊച്ചി ഇടപ്പള്ളിയില്‍നിന്നും അനൂപിനെ കോട്ടയത്തുനിന്നുമാണ് പിടികൂടിയത്. യുകെയില്‍ കെയർ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി ശ്രമിക്കുന്ന സമയത്ത് ഒട്ടേറെ ഏജൻസികളിലേക്ക് യുവതി സിവി അയച്ചിരുന്നു.ഇതില്‍നിന്നാണ് ഇടപ്പള്ളി ദേവൻകുളങ്ങര ചങ്ങമ്പുഴ പാർക്ക് റോഡിലുള്ള വേലോമാക്സ് ഏജൻസി നടത്തുന്ന പ്രതികള്‍ ജോലി ഒഴിവുണ്ടെന്നു പറഞ്ഞ് ഇവരെ സമീപിക്കുന്നത്.2023 സെപ്റ്റംബർ 23 മുതല്‍ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. രഞ്ജിത എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലും തൃശ്ശൂർ, ഒല്ലൂർ പോലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.യുവതിക്ക് വിസ ലഭിക്കാത്തതിന് പുറമേ തെറ്റായി രേഖകള്‍ നല്‍കിയതിന് പത്ത് കൊല്ലത്തേക്ക് യുകെയിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ചുകൊണ്ടുള്ള ഇ-മെയിലും ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ