സുരേഷ് ഗോപി മാപ്പ് പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ


ബി.ജെ.പിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകയോട് ദേഹത്ത് കൈ വെക്കാൻ ശ്രമിച്ചായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ബി.ജെ.പി കേരളത്തിൽ അധികാരത്തിലെത്താൻ നടത്തുന്ന ശ്രമങ്ങൾ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന  മറുപടിയാണ് സുരേഷ് ഗോപി നൽകിയത്. തുടർന്ന് ദേഹത്തു കൈവെക്കുകയും ചെയ്തു. ആദ്യം ചിരിച്ചു തള്ളിയെങ്കിലും സുരേഷ് ഗോപി വീണ്ടും ദേഹത്ത് കൈവെച്ചതോടെ യുവതി കൈ തട്ടി മാറ്റുകയായിരുന്നു.
യുവതിയോട് മോശമായി പ്രതികരിച്ചിട്ടും ഒപ്പമുള്ള മാധ്യമപ്രവത്തകർ എല്ലാം തന്നെ ചിരിച്ചുകൊണ്ടാണ് ഇത് കേട്ടത്. ഇവരൊന്നും തന്നെ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ചിരിച്ചുകൊണ്ട് അതിനെ തമാശയായി കാണുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ യുവതിയ്ക്ക് കയ്യടിക്കുന്നവരെല്ലാം തന്നെ ഈ മാധ്യമപ്രവത്തകരെ വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.അതേ സമയം സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും.തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.   ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടിമാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

0 Comments